മുംബൈ: ശിവസേന എംഎൽഎ പ്രതാപ് സർനായികിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന. ചൊവ്വാഴ്‌ച രാവിലെയാണ് എംഎൽഎയുടെ വീട്ടിലും അദ്ദേഹവുമായി ബന്ധമുള്ള സ്‌ഥാപനങ്ങളിലും റെയ്‌ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടന്നതെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.
മുംബൈയിലും താനെയിലുമായി എംഎൽഎക്ക് ബന്ധമുള്ള പത്തോളം സ്‌ഥാപനങ്ങളിൽ ഇഡി പരിശോധന നടത്തിയെന്നാണ് സൂചന. സംഭവത്തെകുറിച്ച് പ്രതാപ് സർനായികും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുംബൈയെ കശ്‌മീരുമായി താരതമ്യപ്പെടുത്തി വിവാദ പരാമർശം നടത്തിയ കങ്കണ റണൗട്ടിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടയാളാണ് പ്രതാപ് സർനായിക്. തുടർന്ന് എംഎൽഎയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖാ ശർമ രംഗത്തെത്തിയിരുന്നു.
റിപ്പബ്ളിക്ക് ടിവി മേധാവി അർണബ് ഗോസ്വാമിക്കെതിരെ സെപ്റ്റംബർ 16ന് മഹാരാഷ്‌ട്ര നിയമസഭയിൽ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചതും പ്രതാപ് സർനായികായിരുന്നു.
Read also: കടുത്ത വിവാദങ്ങൾക്കൊടുവിൽ ഔദ്യോഗികമായി പിൻമാറി സർക്കാർ; പോലീസ് നിയമ ഭേദഗതി റദ്ദാക്കി