തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്‌ഥാന സർക്കാർ പിൻവലിച്ചു. സർക്കാർ ഗസറ്റിൽ വിജ്‍ഞാപനം വന്ന് 48 മണിക്കൂറിനുള്ളിൽ ഓർഡിനൻസ് റദ്ദാക്കപ്പെടുന്നത് ചരിത്രത്തിലെ അപൂർവ സംഭവമാണ്. പിൻവലിക്കാനുള്ള ഓർഡിനൻസ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഭേദഗതി റദ്ദാക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവർണറെ അറിയിക്കും. മാദ്ധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും വ്യാപക പ്രതിഷേധം പരിഗണിച്ചാണ് സർക്കാർ നടപടി.
സാധാരണ ബുധനാഴ്‌ചയാണ് മന്ത്രിസഭാ യോഗം ചേരാറുള്ളത്. അതിനാൽ, നാളെ ചേരുന്ന നിയമസഭാ യോഗത്തിൽ ഭേദഗതി സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, യോഗത്തിൽ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ഇന്ന് 3.30ഓടെ മന്ത്രിസഭാ യോഗം ചേരുകയും ഭേദഗതി പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന ഭേദഗതി ദേശീയ തലത്തിൽ വിമർശിക്കപ്പെട്ടതോടെ രണ്ട് ദിവസം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിൻവലിച്ചത്. കരിനിയമമെന്ന് പരക്കെ പ്രചരിച്ച ഈ നിയമം പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെ സർക്കാർ നടപ്പാക്കിയതിനെതിരെ സംസ്‌ഥാനത്താകെ ശക്‌തമായ പ്രതിഷേധം ഉയർന്നത് കൊണ്ടാണ് തിരക്കിട്ട് നിയമം പിൻവലിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായത്.
പോലീസ് നിയമത്തിൽ 118A എന്ന ഉപവകുപ്പ് കൂട്ടിച്ചേർത്ത് ശനിയാഴ്‌ച പുറത്തിറക്കിയ പുതിയ നിയമം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കത്തിവെപ്പാണെന്ന വ്യാപക വിമർശനം ഉയർന്നതോടെ സിപിഎം കേന്ദ്ര നേതൃത്വം ആശങ്ക അറിയിച്ചിരുന്നു. വിവാദ ഭേദഗതി നടപ്പാക്കരുതെന്നാണ് നേതാക്കൾ ഒരുപോലെ ആവശ്യപ്പെട്ടത്.