മുംബൈ: ബോളിവുഡ് നടി കങ്കണ റാവത്തിനു നേരെ വധഭീഷണി മുഴക്കിയ ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം. “പ്രതാപ് സർനായിക് ഒരു അഭിമുഖത്തിൽ കങ്കണയെ ഭീഷണിപ്പെടുത്തിയതായി എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. മുംബൈ പോലീസ് ഉടൻ തന്നെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണം,”- രേഖ ശർമ ആവശ്യപ്പെട്ടു.
According to @ANI @ShivSena MLA Pratap Sarnaik threaten @KanganaTeam in an interview. He must immediately get arrested @CPMumbaiPolice. Taking suo motu. pic.twitter.com/S0lUN2zobX
— Rekha Sharma (@sharmarekha) September 4, 2020
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് കങ്കണ റാവത്തിനു നേരെയുള്ള പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയത്. മുംബൈയെ പാക് അധീന കശ്മീർ പോലെയാണ് തോന്നുന്നതെന്ന കങ്കണയുടെ പ്രസ്താവനക്ക് പിന്നാലെയാണ് വധഭീഷണിയുമായി പ്രതാപ് സർനായിക് രംഗത്തെത്തിയത്. കങ്കണക്ക് മുംബൈയിൽ തുടരാൻ അവകാശമില്ലെന്നും കാലുകുത്തിയാൽ കല്ലും വടികളും ഉപയോഗിച്ച് അടിച്ചു കൊല്ലുമെന്നുമായിരുന്നു സർനായിക്കിന്റെ ഭീഷണി.
നേരത്തെ, സിനിമാ ലോകത്തെ മാഫിയെക്കാൾ താൻ ഭയക്കുന്നത് മുംബൈ പോലീസിനെയാണെന്ന കങ്കണയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത് രംഗത്തെത്തിയിരുന്നു. മുംബൈ പോലീസിനെ അധിക്ഷേപിച്ച നടിയോട് ഇനി മുംബൈയിലേക്ക് മടങ്ങിവരരുതെന്ന് ആവശ്യപ്പെട്ടാണ് ശിവസേന എംപി സഞ്ജയ് റാവത് ഇതിനോട് പ്രതികരിച്ചത്. ശിവസേന നേതാവിന്റെ പരാമർശം തനിക്കെതിരെയുള്ള ഭീഷണിയായി തോന്നുന്നുവെന്നാണ് കങ്കണ പിന്നീട് ട്വീറ്റിൽ പറഞ്ഞത്. സഞ്ജയ് റാവത്തിന്റെ പത്രപ്രസ്താവനയുടെ ലിങ്ക് അടക്കം പങ്കു വച്ച് കൊണ്ടായിരുന്നു നടി ട്വീറ്റ് ചെയ്‍തത്. എന്തുകൊണ്ടാണ് മുംബൈ നഗരം പാക് അധിനിവേശ കശ്മീർ പോലെ അനുഭവപ്പെടുന്നതെന്ന ചോദ്യത്തോടെയായിരുന്നു കങ്കണ ട്വീറ്റ് അവസാനിപ്പിച്ചത്.