ന്യൂഡെൽഹി: ആരോഗ്യമേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 64,180 കോടി രൂപയുടെ പദ്ധതിയാണ് ആരോഗ്യമേഖലക്കായി പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യ സ്‌ഥാപനങ്ങൾ ശക്‌തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
കോവിഡ് വാക്‌സിന്‍ വികസനം രാജ്യത്തിന്റെ നേട്ടമെന്ന് ബജറ്റില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് വാക്‌സിനുകള്‍ക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കുമെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആവശ്യമായത് മാത്രമല്ല മറിച്ച് ലോകത്തെ നൂറോളം രാജ്യങ്ങള്‍ക്ക് ആവശ്യമായ വാക്‌സിനും രാജ്യത്ത് നിർമ്മിക്കുമെന്നും ധനമന്ത്രി വ്യക്‌തമാക്കി.
മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്‌ഥ നേരിട്ടതെന്ന് പറഞ്ഞ മന്ത്രി കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം വിജയിച്ചുവെന്നും ഇത് ലോകത്തിന് തന്നെ മാതൃകയാണെന്നും പറഞ്ഞു.
കോവിഡ് വാക്‌സിനായി 35,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ആവശ്യമെങ്കിൽ ഇനിയും ചെലവഴിക്കുമെന്നും നിർമലാ സീതാരാമൻ വ്യക്‌തമാക്കി.
അതേസമയം ബജറ്റ് അവതരണത്തിനിടെ പഞ്ചാബിൽ നിന്നുള്ള എംപിമാർ പ്രതിഷേധം ഉയർത്തി. കർഷക സമരത്തെ ചൊല്ലിയാണ് പ്രതിഷേധിച്ചത്. പഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്റിലേക്ക് എത്തിയത്. എംപിമാരായ ജസ്ബിർ സിങ് ഗിലും ഗുർജീത്ത് സിങ് ഒജ്‌ലയുമാണ് കറുത്ത ഗൗണും പോസ്‌റ്ററുമായി പാർലമെന്റിൽ എത്തിയത്.
Read Also: ഇന്ത്യയിലെ ഇസ്രയേല്‍ സ്‌ഥാനപതിക്ക് എതിരെ വധ ഭീഷണി