തിരുവനന്തപുരം : സംസ്‌ഥാനത്തെ 8 ജില്ലകളിലെ കോവിഡ് വ്യാപന നിരക്കിൽ ആശങ്ക വ്യക്‌തമാക്കി കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. ജൂൺ 21 മുതൽ 27 വരെയുള്ള കാലയളവിൽ ഈ 8 ജില്ലകളിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കത്തയച്ചത്.
തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 8 ജില്ലകളിലാണ് ഈ കാലയളവിൽ 10 ശതമാനത്തിന് മുകളിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. അതിനാൽ രോഗവ്യാപനം കുറക്കുന്നതിനായി കർശന നടപടി വേണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ ചൂണ്ടിക്കാട്ടി. ഈ ജില്ലകളിലെ ആർടിപിസിആർ, ആന്റിജൻ പരിശോധനയുടെ തോതും കത്തിൽ പ്രത്യേകം ചേർത്തിട്ടുണ്ട്.
രോഗവ്യാപനം കുറക്കുന്നതിനായി ജില്ലാതലത്തിലെ പ്രതിരോധ പ്രവർത്തനം, കേസുകൾ കണ്ടെത്താനുള്ള ഊർജിത നടപടി, ബ്ളോക്ക് തല ഘടകങ്ങൾ, ഫലപ്രദമായ നിരീക്ഷണ സംവിധാനം, ഉടനടി ആശുപത്രിയിലാക്കുന്നതിനും ഐസൊലേഷനുമുള്ള സജ്‌ജീകരണം, അടിയന്തര സേവനങ്ങൾ എന്നിവ ഉറപ്പാക്കണമെന്ന് കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : സുഹറ പടിപ്പുര; നാടിന് നഷ്‌ടമായത് യുവകവിയും അധ്യാപികയും -മുനവ്വറലി തങ്ങൾ