ന്യൂഡെൽഹി: രാജ്യത്ത് നിലനിൽക്കുന്ന ഇന്ത്യൻ പീനൽ കോഡും (ഐപിസി), കോഡ് ഓഫ് ക്രിമിനൽ പ്രൊസീഡ്യൂറും (സിആർപിസി) മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്‌ഡിയാണ് ഇക്കാര്യം അറിയിച്ചത്.
ഐപിസിയും സിആർപിസിയും മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ അഭിപ്രായം തേടി ചീഫ് ജസ്‌റ്റിസുമാർ, മുതിർന്ന അഭിഭാഷകർ, പൊലീസ് ഉദ്യോഗസ്‌ഥർ, സർക്കാർ ഇതര സംഘടനകൾ, സംസ്‌ഥാന സർക്കാരുകൾ തുടങ്ങിയവക്ക് കത്തയച്ചതായും കേന്ദ്രമന്ത്രി വ്യക്‌തമാക്കി.
ലിംഗപരമായ അനീതിയില്ലെന്ന് ഉറപ്പാക്കാൻ എല്ലാവരും നേരായ വഴിയിലൂടെ പ്രവർത്തിക്കണം. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഐപിസി, സിആർപിസി എന്നിവ മാറ്റും. കാലാകാലങ്ങളിൽ സർക്കാർ ഈ രണ്ട് വിഭാഗങ്ങൾ ഭേദഗതി ചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ ഇന്നത്തെ സ്‌ഥിതിഗതികൾ നോക്കിയാണ് ഐപിസിയും സിആർപിസിയും മുഴുവനായും മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഐപിസിയിലും സിആർപിസിയിലും എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നതിനെക്കുറിച്ച് എല്ലാവരും നിർദ്ദേശങ്ങൾ നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്‌ത്രീ സുരക്ഷയെ കുറിച്ചുള്ള സമ്മേളനത്തിലാണ് മന്ത്രി ഐപിസിയും സിആർപിസിയും മാറ്റുന്നതിനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അറിയിച്ചത്.
Read also: വീണ്ടും അന്‍പതിനായിരം കടന്നു; രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന