ന്യൂഡെല്‍ഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹരജി. ഉപയോക്‌താക്കളുടെ വിവരങ്ങൾ പങ്കുവെക്കാൻ അനുവദിക്കുന്ന വാട്‌സാപ്പിന്റെ സ്വകാര്യതാ നയം രാജ്യത്തു നിലവിലുള്ള ഡാറ്റാ സുരക്ഷിതത്വ നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നു.
നേരത്തെ, സ്വകാര്യത നയത്തിലെ മാറ്റങ്ങൾ പിൻവലിക്കണമെന്ന് വാട്‌സാപ്പിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യതാ നയത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സ്വീകാര്യമല്ലെന്നും മാറ്റങ്ങളില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു വാട്‌സാപ്പിനയച്ച കത്തിൽ സർക്കാർ നിർദേശിച്ചത്.
എന്നാൽ, തങ്ങളുടെ പ്രഖ്യാപനവുമായി മുന്നോട്ടു പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് വാട്‌സാപ്പ്. ഇതുവരെ ഈ പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക് മെയ് 15 വരെ വാട്‌സാപ്പ് സമയം അനുവദിച്ചിട്ടുണ്ട്.
ഹരജി സ്വീകരിച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയം, ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കുമെന്നതാണ്. ഇത് അംഗികരിക്കാന്‍ കഴിയാത്തവര്‍ക്ക് തങ്ങളുടെ സേവനങ്ങൾ തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ലായെന്നും നേരത്തെ കമ്പനി അറിയിച്ചിട്ടുണ്ട്.
Kerala News: മുഖ്യമന്ത്രിക്ക് അനുഭാവം അഴിമതിക്കാരോട്; കെ സുരേന്ദ്രൻ