കൊല്‍ക്കത്ത: കോവിഡ് വ്യാപനം കണക്കിലെടുത്ത് ബംഗാള്‍ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കളിയാക്കി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മുങ്ങുന്ന കപ്പലില്‍ നിന്നും നേരത്തെ ചാടി രക്ഷപ്പെടുന്ന ക്യാപ്റ്റന്റെ രീതിയാണ് ബംഗാളിലെ പ്രചാരണങ്ങള്‍ റദ്ദാക്കുന്നതിലൂടെ രാഹുല്‍ ചെയ്‌തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം വലിയ തിരഞ്ഞെടുപ്പ് റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമാകില്ലേ എന്ന ചോദ്യത്തിന്, രോഗം പടരുന്നത് തടയാന്‍ വേണ്ടതെല്ലാം കേന്ദ്രം ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രമന്ത്രി കൊൽക്കത്തയിൽ പറഞ്ഞത്.
കോവിഡിനെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പലതും പറയുന്നുണ്ട്. അവരുടെ മുഖ്യമന്ത്രി മമത, പ്രധാനമന്ത്രി കോവിഡ് സംബന്ധിച്ച് എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചപ്പോള്‍ അതില്‍ പങ്കെടുത്തോ എന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഭരണഘടനപരമായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കും. ബിഹാര്‍ തിരഞ്ഞെടുപ്പ് കാലത്തും കോവിഡിനെ നേരിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കോവിഡ് നേരിടാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഒരു സംസ്‌ഥാനത്തോടും കേന്ദ്രം പക്ഷപാതം കാണിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Also Read: മൂവായിരം കോടിയോളം വിലവരുന്ന ലഹരി മരുന്നുമായി ബോട്ട് പിടിയില്‍