പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയും യുവന്റസും ചെൽസിയും ജയത്തോടെ മുന്നേറി. ബാഴ്‌സ 4 ഗോളുകളുടെ ആധികാരിക ജയം നേടിയപ്പോൾ യുവന്റസും ചെൽസിയും ഇഞ്ചുറി ടൈമിലെ ഗോളുകളിൽ കടന്നുകൂടി. ബാഴ്‌സലോണ ഉക്രൈൻ ക്ളബ്ബായ ഡൈനാമോ കീവിനെ എതിരില്ലാത്ത നാല് ഗോളിനാണ് തകർത്തത്.
മാർട്ടിൻ ബ്രാത്ത്‌വെയ്റ്റിന്റെ ഇരട്ടഗോൾ മികവിലാണ് ബാഴ്‌സയുടെ ജയം. 57, 70 മിനിറ്റുകളിലായിരുന്നു ബ്രാത്ത്‌വെയ്റ്റിന്റെ ഗോളുകൾ പിറന്നത്. 52ആം മിനിറ്റിൽ സെർജിനോ ഡെസ്‌റ്റാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. അന്റോണിയോ ഗ്രീസ്‌മാനും ഗോൾ നേടി. ലയണൽ മെസിക്ക് വിശ്രമം അനുവദിച്ചിരുന്നു.
ഒന്നിനെതിരെ രണ്ട് ഗോളിന് ഫെറാങ്ക്‌വറാസിനെ തോൽപ്പിച്ചാണ് യുവന്റസ് നോക്കൗട്ട് ഉറപ്പിച്ചത്. റൊണാൾഡോയും, അൽവാരോ മോറാട്ടയും ഗോളുകൾ നേടി. 92ആം മിനിറ്റിലായിരുന്നു മോറാട്ടയുടെ ഗോൾ പിറന്നത്. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ റെന്നസിനെ തോൽപ്പിച്ച് ചെൽസിയും ഗ്രൂപ്പ് ഘട്ടം കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ഇതേ ഗ്രൂപ്പിൽ നിന്ന് സെവിയ്യയും അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചു.
മറ്റൊരു മൽസരത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഇസ്‌തംബുൾ ബസക്ഷയറിനെ തോൽപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോൾ നേടി. മാർക്കസ് റഷ്‌ഫോർഡ്, ഡാനിയേൽ ജെയിംസ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ജയത്തോടെ യുണൈറ്റഡ് അടുത്ത റൗണ്ട് സാധ്യതകൾ സജീവമാക്കി. മറ്റൊരു മൽസരത്തിൽ പിഎസ്‌ജി ലെപ്‌സിഗിനെ തോൽപ്പിച്ചു. സൂപ്പർതാരം നെയ്‌മറാണ് പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്.
Read Also: തമിഴ്‌നാട്ടിൽ മഴ തുടരുന്നു; നിവാര്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന