ഇസ്‌താംബുൾ: മാഞ്ചസ്‌റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദിക്ക് പോർച്ചുഗൽ പരിഗണനയിൽ. തുര്‍ക്കിയിലെ ഇസ്‌താംബുളില്‍ വച്ച് നടക്കേണ്ട ഫൈനല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റുമെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. യുവേഫ അധികൃതരും ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതിനിധികളും മല്‍സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തിയിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് തുര്‍ക്കിയെ ബ്രിട്ടണ്‍ ഇപ്പോള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ ബ്രിട്ടണില്‍ നിന്നുള്ളവര്‍ക്ക് തുര്‍ക്കിയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയില്ല. അതിനാലാണ് വേദി മാറ്റുന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചത്.
ഇംഗ്ളീഷ് ടീമുകളായ ചെല്‍സിയും മാഞ്ചസ്‌റ്റര്‍ സിറ്റിയുമാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. പതിനായിരത്തോളം ആരാധകര്‍ക്ക് മൽസരം കാണാന്‍ അവസരം ഉണ്ടെങ്കിലും നിലവിലെ സ്‌ഥിതിയില്‍ ഇംഗ്‌ളണ്ടില്‍ നിന്ന് ആര്‍ക്കും തുര്‍ക്കിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. അതിനാൽ പോർച്ചുഗലിനെ പുതിയ വേദിയായി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അങ്ങനെയെങ്കിൽ ലിസ്ബണോ, പോർട്ടോയൊ ആവും ഫൈനലിന് വേദിയാവുക. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് കലാശപോരാട്ടത്തിന് വേദിയായ ലിസ്ബണിന് തന്നെയാവും ഇതിൽ പ്രഥമ പരിഗണന. വെംബ്ളി സ്‌റ്റേഡിയത്തില്‍ വെച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടത്താന്‍ ഒരുക്കമാണെന്നും ഇംഗ്ളീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ നിഷ്‌പക്ഷ വേദിയെന്ന നിലയിലാണ് ലിസ്ബണിനെ പരിഗണിക്കുന്നത്. മെയ് 29നാണ് നേരത്തെ നിശ്‌ചയിച്ച തീയതി. ഇതിൽ മാറ്റമുണ്ടാവുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ.
Read Also: യുവന്റസിനോട് വിട പറയാനൊരുങ്ങി ഇതിഹാസ താരം ബഫൺ