തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കിയിൽ നാളെ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളവും ആലപ്പുഴയും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ടായിരിക്കുമെന്നും കേന്ദ്രകാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരളാ കർണാടക തീരത്ത് മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളത്തിൽ കനത്ത മഴയ്‌ക്ക് കാരണമാണ്.
വടക്കൻ ജില്ലകളിൽ പലയിടത്തും കഴിഞ്ഞ ദിവസം പെയ്‌ത മഴ വൻ നാശനഷ്‌ടങ്ങൾ വരുത്തിയിരുന്നു. കോഴിക്കോട് നഗരത്തിലെ താഴ്‌ന്ന ഭാഗങ്ങളിൽ വെള്ളം കയറി. മുക്കം മേഖലയിൽ വെള്ളപ്പൊക്കവും റിപ്പോർട് ചെയ്‌തിരുന്നു.
അതേസമയം സംസ്‌ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേരളമാകെ മേഘവൃതമായ നിലയിലാണെന്നും തിങ്കളാഴ്‌ച വൈകിട്ടത്തെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി കാലാവസ്‌ഥാ നിരീക്ഷകൻ രാജീവ് എരിക്കുളം വ്യക്‌തമാക്കിയിരുന്നു. മലയോര ജില്ലകളിൽ ഇടിമിന്നൽ സാധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read: ഗോഡ്‌സെക്ക് ബന്ധം കമ്മ്യൂണിസ്‌റ്റ് പാർട്ടിയുമായി; പികെ കൃഷ്‌ണദാസ്