കണ്ണൂർ: രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെ കമ്യൂണിസ്‌റ്റ് ആയിരുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്. കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗോഡ്സെക്ക് പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു. ആ രാഷ്‌ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് എല്ലാം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുമായാണ് ബന്ധം ഉണ്ടായിരുന്നത്’, കൃഷ്‌ണദാസ് പറഞ്ഞു. ഗോഡ്സെയുടെ കാലത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ എന്‍സി ചാറ്റര്‍ജിയായിരുന്നു.
എന്‍സി ചാറ്റര്‍ജിയുടെ മകനാണ് സോമനാഥ് ചാറ്റര്‍ജി. അവരുടെ കുടുംബ പശ്‌ചാത്തലം മുഴുവന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടേതായിരുന്നു. എന്‍സി ചാറ്റര്‍ജിയും, സോമനാഥ് ചാറ്റര്‍ജിയുമെല്ലാം ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടവരാണ്. പിന്നീട് സോമനാഥ് ചാറ്റര്‍ജി കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്നും കൃഷ്‌ണദാസ് പറഞ്ഞു.
എന്‍സി ചാറ്റര്‍ജി ആദ്യം കൊല്‍ക്കത്തയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് രണ്ട് തവണ തോറ്റു. ഇതിനുശേഷം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സ്‌ഥാനാർഥിയായാണ് മൽസരിച്ചതും വിജയിച്ചതുമെന്നും കൃഷ്‌ണദാസ് പറയുന്നു. ഗോഡ്സെയുടെ ചരിത്രമൊക്കെ കമ്യൂണിസ്‌റ്റുകാരോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: കൊല്ലം മെഡിക്കല്‍ കോളേജ്; എംബിബിഎസ് അഞ്ചാം ബാച്ചിന് അനുമതി