തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാഴാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും അതിശക്‌തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിച്ച് വ്യാഴാഴ്‌ച രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനത്തിലാണ് സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്നത്. മലയോര മേഖലകളിൽ മഴ കനത്തേക്കും. ഇടിമിന്നലിനൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കേരള തീരത്ത് ഉയർന്ന തിരമാലക്കും കടൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളം-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മൽസ്യബന്ധനത്തിന് തടസമില്ല.
Most Read: സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18ന് മുൻപ് കൂടുതൽ ചർച്ചകൾ