തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ 18ന് മുൻപ് തീരുമാനത്തിൽ എത്തുമെന്നും ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ധന വില കുതിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെ വർധിപ്പിക്കണമെന്നും ഡീസൽ സബ്‌സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.
മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ.
കോവിഡ് പശ്‌ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.
Read Also: ചർച്ച വിജയം; സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാർഥിനി