തിരുവനന്തപുരം: എംജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ഗവേഷക വിദ്യാർഥിനി അറിയിച്ചു. സർവകലാശാല വൈസ് ചാൻസലറുമായി നടന്ന കൂടിക്കാഴ്‌ചക്ക് ശേഷമാണ് തീരുമാനം. തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചെന്ന് ഗവേഷക പ്രതികരിച്ചു. ഡോ.നന്ദ കുമാർ കളരിക്കലിനെ നാനോ സെന്ററിൽനിന്ന് പുറത്താക്കിയ നടപടി സ്വീകാര്യമെന്നും ഗവേഷക പറഞ്ഞു.
ഗവേഷണം തുടരാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാമെന്ന് വൈസ് ചാൻസലർ അറിയിച്ചിട്ടുണ്ട്. ഗവേഷണത്തിന് ഇരിപ്പിടം ഒരുക്കുമെന്നും കാലാവധി നീട്ടുന്നതിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും വൈസ് ചാൻസലർ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഗവേഷക വ്യക്‌തമാക്കി.
കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലായിരുന്നു വിദ്യാർഥിനി. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള അഡ്‌മിഷൻ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സർവകലാശാലാ അധികൃതർ നിഷേധിച്ചുവെന്നും ഹൈക്കോടതി ഉത്തരവുകൾ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വർഷമാണ് നഷ്‌ടമായതെന്നും ആരോപിച്ചാണ് വിദ്യാർഥിനി സർവകലാശാലക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്.
Also Read: ഗുജറാത്ത് തീരത്തെ വെടിവെപ്പ്; പാകിസ്‌ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ