ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പാകിസ്‌ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്‌ഥനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സർക്കാർ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് ഇന്ത്യൻ മൽസ്യ തൊഴിലാളികൾക്ക് നേരെയുണ്ടായ പാക് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
പാക്ക് നാവിക ഉദ്യോഗസ്‌ഥൻ വെടിവച്ചുവെന്നാണ് നിഗമനം. അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ഓഖയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ ജൽപാരിയെന്ന ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്. ബോട്ടിൽ ഏഴ് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ സുരക്ഷിതമായി തിരികെ എത്തിച്ചു. അവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയുകയാണ്. സംഭവത്തിൽ പത്ത് പാക് നാവികർക്ക് എതിരെ ഗുജറാത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്.
അതേസമയം, ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തെന്ന റിപ്പോർട്ടുകൾ പാകിസ്‌ഥാൻ നിഷേധിച്ചു. ജൽപാരി എന്ന ബോട്ടിനെയോ വെടിവെപ്പിനെയോ കുറിച്ച് അറിയില്ലെന്ന് പാക് മാരിടൈം സെക്യൂരിറ്റി ഏജൻസി വ്യക്‌തമാക്കി. മൽസ്യ തൊഴിലാളികൾക്ക് നേരെ പാകിസ്‌ഥാൻ നടത്തിയ വെടിവെപ്പിലെ പ്രതിഷേധം നയതന്ത്രതലത്തിൽ ഉന്നയിക്കുമെന്ന ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെയാണ് പാക് വിശദീകരണം.
Read Also: റഫാൽ കരാർ; ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് ഫ്രഞ്ച് മാദ്ധ്യമം