ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ മുന്‍ പാകിസ്‌ഥാന്‍ പ്രധാനമന്ത്രിയും മുൻ ലോക ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന് വെടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ. ഇന്ത്യ ഈ വിഷയം ശ്രദ്ധിക്കുന്നുണ്ടെന്നും സ്‌ഥിതിഗതികള്‍ സൂക്ഷ്‍മമായി നിരീക്ഷിക്കുകയാണെന്നും ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
സംഭവത്തിൽ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഒമ്പത് പേര്‍ക്ക് പരിക്കേറ്റെന്നും പാകിസ്‌ഥാനി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് ഇമ്രാന്‍ ഖാന് വെടിയേറ്റത്. അദ്ദേഹം സഞ്ചരിച്ച ട്രക്കിന് നേരെ അജ്‌ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. ഇമ്രാന്റെ രണ്ട് കാലുകളിലും വെടിയേറ്റങ്കിലും അപകടനില തരണം ചെയ്‌തതായാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകൾ.
അക്രമി വെടിയേറ്റ് മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എകെ 47 ഉപയോഗിച്ചാണ് അക്രമികള്‍ ഇമ്രാന്‍ ഖാനെതിരെ വെടിയുതിര്‍ത്തതെന്ന് പാകിസ്‌ഥാനിലെ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഫവാദ് ചൗധരി പറയുന്നു. വ്യക്‌തമായ ആസൂത്രണത്തോടെ നടന്ന ആക്രമണമാണിതെന്നും ഇദ്ദേഹം ആരോപിച്ചു.
അതേസമയം, കാലിൽ ബാൻഡേജ് കെട്ടിയ ഇമ്രാനെ എസ്‌യുവിയിലേക്കു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അനുയായികൾ ഉൾപ്പെടെ പാകിസ്‌ഥാൻ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പാർട്ടിയിലെ മറ്റു നേതാക്കൾക്കും പരുക്കേറ്റു.
പാകിസ്‌ഥാൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറായിരുന്നു ഇമ്രാൻ ഖാൻ. 1952 നവംബർ 25ന് ലാഹോറിൽ ജനിച്ച ഇദ്ദേഹം 1971 മുതൽ 1992 വരെ ഏകദേശം 21 വർഷത്തോളം പാകിസ്‌ഥാന് വേണ്ടി കളിച്ചു. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം 1996 ൽ പാകിസ്‌ഥാൻ തെഹ്‌രീകെ ഇന്‍സാഫ് എന്ന പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് രാഷ്‌ട്രീയയത്തിലേക്ക് കടന്നു. ശേഷം തിരഞ്ഞെടുപ്പിലൂടെ 18 ഓഗസ്‌റ്റ് 2018ൽ പ്രധാനമന്ത്രിയായ ഇദ്ദേഹം 10 ഏപ്രിൽ 2022ൽ പ്രധാനമന്ത്രിപദം രാജിവെച്ചു. നിലവിൽ പാകിസ്‌ഥാൻ മുസ്‌ലിം ലീഗ് നേതാവ് ഷെഹബാസ് ശരീഫാണ് പാകിസ്‌ഥാൻ പ്രധാനമന്ത്രി.
Most Read: ഗവര്‍ണറുടെ പ്രീതി വ്യക്‌തിപരമല്ല; ഹൈക്കോടതി