ന്യൂഡെൽഹി: രാജ്യത്തിന്റെ എല്ലാ പ്രതീക്ഷയും പ്രാർഥനയും ഏറ്റുവാങ്ങിക്കൊണ്ട്, ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ഇന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും. ഇന്ന് ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ-3 വിക്ഷേപിക്കും. ഇന്നലെ ഉച്ചക്ക് 2.35ന് തുടങ്ങിയ കൗണ്ട്‌ഡൗൺ 17 മണിക്കൂർ പിന്നിട്ടു. ഐഎസ്ആർഒ പൂർണ ആത്‌മവിശ്വാസത്തിലാണ്. ഇതോടൊപ്പം രാജ്യത്തിന്റെ പ്രതീക്ഷയും നെഞ്ചിടിപ്പും ഉയരുകയാണ്.
ഇതുവരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ സജ്‌ജമായിക്കഴിഞ്ഞു. 2019ൽ ചന്ദ്രയാൻ 2 ദൗത്യം സോഫ്റ്റ് ലാൻഡിങ് സമയത്ത് വെല്ലുവിളികൾ നേരിട്ടതിന് ശേഷമുള്ള ഐഎസ്‌ആർഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കൽ കൂടി പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്‌ഡൗൺ ആരംഭിച്ചത്.
40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ-3 ലാൻഡർ ചന്ദ്രനിലിറങ്ങുക. വിക്ഷേപണം കഴിഞ്ഞു പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഏറ്റവും കുറഞ്ഞ ദൂരവും 36,500 കിലോമീറ്റർ കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിങ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്‌ഥാപിക്കുക. അവിടുന്ന് അഞ്ചു ഘട്ടമായി ഭ്രമണ പഥത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും.
ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള യാത്ര. ഇവിടെ പ്രവേശിച്ചു കഴിഞ്ഞ അഞ്ചു ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ചുകൊണ്ട് വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറു കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക.
അതിന് ശേഷം ലാൻഡർ ചന്ദ്രനിൽ നിന്ന് 30 കിലോമീറ്റർ കുറഞ്ഞ ദൂരവും നൂറു കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഇവിടെ നിന്നാണ് നിർണായക ലാൻഡിങ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണം വിട്ടു കഴിഞ്ഞാൽ 20 മിനിറ്റ് കൊണ്ട് ലാൻഡ് ചെയ്യാനാണ് പദ്ധതി. ഓഗസ്‌റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം. ലാൻഡിങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. പിന്നെ 14 ദിവസം നീളുന്ന പര്യവേഷം. ഇത്രയും കഴിഞ്ഞാൽ മാത്രമേ ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയാവുകയുള്ളൂ.
Most Read: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ