തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും സംസ്‌ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്‌ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട് പിൻവലിച്ചു. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്.
സംസ്‌ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു എന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴയ്‌ക്ക് സാധ്യതയില്ല. അതിനാലാണ് വിവിധ ജില്ലകളിലെ ഓറഞ്ച് അലർട് പിൻവലിച്ചത്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട് മാത്രമാണ് നിലവിലുള്ളത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ന്യൂനമർദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായത് കൊണ്ടാണ് ശക്‌തമായ മഴയ്‌ക്ക് കാരണം. കേരള തീരത്ത് കാറ്റിന്റെ വേഗം 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Also Read: കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന് മുന്നറിയിപ്പ്; പോരാടാനുറച്ച് വരുൺ ഗാന്ധി