തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയത്തിൽ ശക്‌തമായ പ്രതിഷേധം അറിയിച്ച ഐഎൻടിയുസിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎൻടിയുസി നേതാക്കളുമായി ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും. ഐഎൻടിയുസി സംസ്‌ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖറുമായി ഇന്ന് ആലപ്പുഴയിൽ വച്ചാണ് ചെന്നിത്തല ചര്‍ച്ച നടത്തുന്നത്.
സ്‌ഥാനാർഥികളുടെ 15 അംഗ പട്ടിക കെപിസിസിക്ക് നൽകിയെങ്കിലും ഐഎൻടിയുസി നേതാക്കളെയാരെയും സ്‌ഥാനാർഥികളായി പരിഗണിച്ചില്ല. ഇതേത്തുടര്‍ന്ന് സ്വന്തം നിലക്ക് സ്‌ഥാനാർഥികളെ നിർത്തുമെന്ന ഭീഷണയുമായി ട്രേഡ് യൂണിയൻ നേതാക്കൾ രംഗത്ത് എത്തിയിരുന്നു. ഇതേതുടർന്ന് കോൺഗ്രസ് നേതാക്കൾ ഇവരുമായി ചർച്ച നടത്തിയെങ്കിലും ഐഎൻടിയുസി നേതാക്കൾ വഴങ്ങിയില്ല. ഇതിന് പിന്നാലെ രമേശ് ചെന്നിത്തല നേരിട്ടെത്തി ഇന്നലെ ഐഎൻടിയുസി സംസ്‌ഥാന സെക്രട്ടറി കെപി ഹരിദാസുമായി ചര്‍ച്ച നടത്തിയിരുന്നു.
ഈ ചർച്ചക്ക് ശേഷം സ്വന്തം നിലയിൽ സ്‌ഥാനാർഥികളെ നിർത്താനുള്ള തീരുമാനത്തിൽ നിന്ന് ഐഎൻടിയുസി പിൻമാറിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പുകളിൽ അര്‍ഹമായ പരിഗണന നൽകാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് പിൻമാറിയത്. ചര്‍ച്ചയിൽ സമവായമായെങ്കിലും എറണാകുളം മണ്ഡലം കണ്‍വെൻഷൻ പരിപാടിക്ക് പ്രകടനമായെത്തി ഐഎൻടിയുസി ശക്‌തി തെളിയിച്ചു.
സ്‌ഥാനാർഥി നിർണയത്തിലെ അതൃപ്‌തി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ കോൺഗ്രസിന് അത് തിരിച്ചടി ആകുമെന്ന വിലയിരുത്തലിൽ ഐഎൻടിയുസി നേതാക്കളെ പൂർണമായും തങ്ങൾക്ക് ഒപ്പം നിർത്തുകയും അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കുകയും ആണ് ചെന്നിത്തലയുടെ ഇന്നത്തെ ചർച്ചയുടെ ലക്ഷ്യം.
Also Read: തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും