തിരുവനന്തപുരം: കോൺഗ്രസിന്റെ ശക്‌തമായ നീക്കങ്ങൾക്കൊടുവിൽ ചെറിയാൻ ഫിലിപ്പ് മടങ്ങിയെത്തുന്നു. നാളെ 11 മണിക്ക് എകെ ആന്റണിയുമായി ചെറിയാൻ കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷമാകും കോൺഗ്രസിലേക്ക് തിരികെ പ്രവേശിക്കുന്നതായ പ്രഖ്യാപനം ഉണ്ടാവുക. പ്രസ് ക്‌ളബ്ബിൽ മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തിലാകും പ്രഖ്യാപനം.
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയും ചെറിയാൻ ഫിലിപ്പും ഒരേ വേദിയിൽ പങ്കെടുത്തിരുന്നു. രണ്ട് ദശാബ്‌ദത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു വേദിയിൽ എത്തുന്നത്. ഉമ്മൻചാണ്ടി തന്റെ രക്ഷാകർത്താവ് ആണെന്നും ആ രക്ഷകർതൃത്വം ഇനിയും വേണമെന്നുമായിരുന്നു ചെറിയാൻ ഫിലിപ്പ് ചടങ്ങിൽ പറഞ്ഞത്.
എടുത്തുചാടി എല്ലൊടിഞ്ഞ അവസ്‌ഥയിലാണ് താനിപ്പോൾ എന്ന് പറഞ്ഞായിരുന്നു ചെറിയാൻ ഫിലിപ്പ് തന്റെ മടങ്ങിവരവ് പരസ്യമാക്കിയത്. ഉപാധികളില്ലെന്ന് വ്യക്‌തമാക്കിയിട്ടും ചെറിയാന് പദവി നൽകാനാണ് കോൺഗ്രസ് നീക്കമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിലൂടെ പാർട്ടി വിട്ടവർക്ക് സന്ദേശം നൽകുകയാണ് ലക്ഷ്യം. ചെറിയാന്റെ മടങ്ങി വരവ് വൻ ആഘോഷമാക്കാനാണ് ആലോചനയെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
മുൻ കോൺഗ്രസ് നേതാവായ ചെറിയാൻ ഫിലിപ്പ് 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് ജയസാധ്യതയില്ലാത്ത സീറ്റ് നൽകിയെന്ന് ആരോപിച്ചാണ് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞത്. തുടർന്ന് അദ്ദേഹം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മൽസരിച്ചെങ്കിലും തോറ്റു. പിന്നീട് ഇടതുപക്ഷത്തോടൊപ്പം തുടർന്ന ചെറിയാൻ സമീപ നാളുകളിലാണ് അകൽച്ച വ്യക്‌തമാക്കിയത്.
Also Read: കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷിന് ജാമ്യം