തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്‌ഠമായ അഭിപ്രായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്‌തിനിയമങ്ങളിൽ കൂടിയാലോചനകൾ വേണമെന്നും തിടുക്കപ്പെട്ടുള്ള തീരുമാനം ജനാധിപത്യ രീതിയല്ലെന്നും മുഖ്യമന്തി പറഞ്ഞു. ജൂലൈ 20ന് പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
വ്യക്‌തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസിൽ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവിൽ കോഡ് മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകാ സംസ്‌ഥാനമായ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റ് അംഗങ്ങൾ ഏകകണ്‌ഠമായ അഭിപ്രായം ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. സംസ്‌ഥാന വിഷയങ്ങളിൽ കേന്ദ്രം നടത്തുന്ന നിയമനിർമാണ നടപടികളെ പാർലമെന്റിൽ ശക്‌തമായി എതിർക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Most Read: എഐ ക്യാമറ ഉപയോഗിച്ച് റോഡുകളിലെ കുഴി പരിശോധിച്ചുകൂടേ? നിലപാട് തേടി ഹൈക്കോടതി