തിരുവനന്തപുരം: മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരായ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ (ഇഡി) പരാതി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് മുഖ്യമന്ത്രി പരാതി നൽകിയിരിക്കുന്നത്.
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ രാഷ്‌ട്രീയ താൽപര്യ പ്രകാരമാണ് കിഫ്‌ബി ഉദ്യോഗസ്‌ഥരെ ഇഡി വിളിച്ചു വരുത്തിയതെന്നും മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി. ഇഡി മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണ്. അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. ഫെബ്രുവരി 28ന് ബിജെപി വിജയയാത്രയിൽ പങ്കെടുത്ത് നിർമലാ സീതാരാമൻ നടത്തിയ പ്രസ്‌താവന അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം നൽകുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ലെന്നും മന്ത്രി പറഞ്ഞു.
Also Read: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി