കണ്ണൂർ: കേളകത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു. തലയ്‌ക്കും, കൈയ്‌ക്കും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
സംഭവത്തിൽ അറസ്‌റ്റിലായ അമ്മ രമ്യയും രണ്ടാനച്ഛൻ രതീഷും റിമാൻഡിലാണ്. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ജില്ലാ ചൈൽഡ് ലൈൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇപ്പോൾ മുത്തശ്ശിക്കൊപ്പമാണ് കുഞ്ഞ് കഴിയുന്നത്.
ജൂൺ 12ന് രാത്രിയാണ് സംഭവം നടന്നത്. രമ്യയുടെ ഒരു വയസുള്ള മകള്‍ അഞ്‌ജനയാണ് രതീഷിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്. മുഖത്തും കൈയ്‌ക്കും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കൾ രാത്രി 8 മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് കേളകം പോലീസ് ഇരുവർക്കുമെതിരെ കേസ് എടുത്തത്. ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. മര്‍ദ്ദനം തടയാതിരുന്നതിനാണ് അമ്മക്കെതിരായ നടപടി.
Most Read: ആരെയും പണം നൽകി എന്‍ഡിഎയില്‍ എടുക്കേണ്ട ആവശ്യമില്ല; പികെ കൃഷ്‌ണദാസ്