തിരുവനന്തപുരം: കണ്ണൂര്‍ കേളകത്ത് രണ്ടാനച്ഛന്റെ മർദ്ദനത്തിൽ പരിക്കേറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഒരു വയസുകാരിയുടെ ചികിൽസയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
കുട്ടിക്ക് മതിയായ വിദഗ്ധ ചികിൽസ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിർദേശം നൽകി. എമര്‍ജന്‍സി മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, സര്‍ജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്‌ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിൽസിക്കുന്നത്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്‌തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
കേസിൽ രണ്ടാനച്ഛന്‍ രതീഷ്, അമ്മ രമ്യ എന്നിവരെ കേളകം പോലീസ് ഇന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് നടപടി. ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരം ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദ്ദനം തടയാതിരുന്നതിനാണ് അമ്മക്കെതിരായ നടപടി. കേസിൽ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് രമ്യയുടെ ഒരു വയസുള്ള മകള്‍ അഞ്‌ജനയെ രതീഷ് ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കൾ രാത്രി 8 മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂർ സര്‍ക്കാര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Read also: എംപിക്കെതിരെ വധഭീഷണി: നിശബ്‌ദയാക്കാമെന്ന് കരുതേണ്ട; കെ സുധാകരൻ