കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ആക്രമണം നടത്തി ഭരണം പിടിച്ചെടുത്ത താലിബാനെ അംഗീകരിച്ച് ചൈന. താലിബാൻ ഭരണകൂടവുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈനീസ് വക്‌താവ് അറിയിച്ചു. അഫ്ഗാനിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ താലിബാനുമായി സൗഹൃദം സ്‌ഥാപിക്കാനുള്ള ശ്രമത്തിലാണ് ചൈന.
താലിബാൻ ബലമായി അധികാരം പിടിച്ചെടുത്തതിൽ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്ന ആദ്യ രാജ്യമാണ് ചൈന. ചൈനീസ് സർക്കാരിനെതിരെ പോരാടുന്ന ഉയ്ഗൂർ മുസ്‌ലിം വിഭാഗങ്ങൾക്ക് താലിബാൻ സഹായം നൽകിയേക്കുമെന്ന ഭയവും ചൈനയ്‌ക്കുണ്ട്.
അതേസമയം, അഫ്ഗാനിലെ സ്‌ഥിതിഗതികൾ രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കാബൂളില്‍ ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട് പുറത്തുവന്നിരുന്നു.
ഇന്ന് കാബൂളിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം നിലപാടെടുക്കുക എന്നതാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനം. ഓരോ മണിക്കൂറിലും സാഹചര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ അറിയിച്ചു.
Read also: കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി