പാറ്റ്ന: ലോക് ജനശക്‌തി പാര്‍ട്ടി (എൽജെപി) ദേശീയ അധ്യക്ഷ സ്‌ഥാനത്തു നിന്ന് തന്നെ മാറ്റിയതിന് പിന്നാലെ അഞ്ച് വിമത എംപിമാരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് ചിരാഗ് പാസ്വാൻ. ഇളയച്ഛൻ കൂടിയായ പശുപതി കുമാര്‍ പരസ്, പ്രിൻസ് രാജ്, ചന്ദൻ സിംഗ്, വീണാ ദേവി, മെഹ്ബൂബ് അലി കേശർ എന്നീ അഞ്ച് എംപിമാരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ഈ അഞ്ച് എംപിമാർക്കും നോട്ടീസ് നൽകിയിരുന്നെങ്കിലും ആരും വിശദീകരണം നൽകിയില്ല. ഇതേത്തുടർന്നാണ് ഇവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത് എന്നാണ് റിപ്പോർട്. എൽജെപിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന കാര്യങ്ങൾ വിശദീകരിക്കുന്നതിന് ചിരാഗ് പാസ്വാൻ ബുധനാഴ്‌ച വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
ചിരാഗ് പാസ്വാനെ പാർട്ടി അധ്യക്ഷ സ്‌ഥാനത്തു നിന്ന് വിമതർ പുറത്താക്കിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരാഗ് പാസ്വാനെ പാർട്ടി അധ്യക്ഷ സ്‌ഥാനത്തു നിന്ന് നീക്കം ചെയ്‌തുവെന്നാണ് വിമത എംപിമാര്‍ പറഞ്ഞത്.
എല്‍ജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനുമായിരുന്നു ചിരാഗ് പാസ്വാന്‍. കഴിഞ്ഞ ദിവസം ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എംപിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്‌ഥാനത്ത് നിന്നും ചിരാഗിനെ പുറത്താക്കിയത്.
സൂരജ് ഭാനെയാണ് പാര്‍ട്ടിയുടെ പുതിയ വര്‍ക്കിങ് പ്രസിഡണ്ടായി വിമതര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തോട് പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് വിളിച്ച് അഞ്ചു ദിവസത്തിനകം പുതിയ അധ്യക്ഷനു വേണ്ടി തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിയിലെ അഞ്ച് എംപിമാര്‍ ഞായറാഴ്‌ച ലോക്‌സഭാ സ്‌പീക്കറെക്കണ്ട് ചിരാഗിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്‌ഥാനത്തുനിന്ന് നീക്കിയതായും പകരം പരസിനെ നിയമിച്ചതായും അറിയിച്ചിരുന്നു. മെഹ്ബൂബ് അലി കേശറാണ് ഉപനേതാവ്.
Most Read: ഗാൽവാൻ സംഘർഷം; ഒരു വർഷം കാത്തിരുന്നിട്ടും വ്യക്‌തത ലഭിച്ചിട്ടില്ലെന്ന് സോണിയ ഗാന്ധി