ന്യൂഡെല്‍ഹി: അയല്‍രാജ്യങ്ങളിലെ മറ്റ് മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതി നിയമം (സിഎഎ) കൂടുതല്‍ ഭേദഗതി ചെയ്യാനുള്ള പദ്ധതി കേന്ദ്രത്തിനില്ലെന്ന് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. മുസ്‌ലിം ലീഗ് എംപി പിവി അബ്‌ദുള്‍ വഹാബിന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്‌തമാക്കിയത്.
പാകിസ്‌ഥാനിലെ അഹമ്മദിയ, ശ്രീലങ്കന്‍ തമിഴര്‍ എന്നിവരെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്താൻ നിയമം ഭേദഗതി ചെയ്യുമോ എന്നായിരുന്നു എംപിയുടെ ചോദ്യം. എന്നാല്‍ അത്തരമൊരു ആലോചനയേ കേന്ദ്രസര്‍ക്കാരിന് ഇല്ല എന്നാണ് നിത്യാനന്ദ റായി പറഞ്ഞത്. ഇവരെക്കൂടി സിഎഎ പരിധിക്കുള്ളില്‍ കൊണ്ടുവരണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.
അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 4,171 ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതായും മന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. 4,046 അപേക്ഷകള്‍ ഇനി പരിഗണിക്കാനുണ്ട്. സിഎഎ ചട്ടക്കൂടിന് രൂപം നല്‍കാന്‍ 2022 ജനുവരി ഒമ്പത് വരെ സമയം ആവശ്യമാണെന്ന് കഴിഞ്ഞ ആഴ്‌ച നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചിരുന്നു. ഇത് നാലാം തവണയാണ് സമയം നീട്ടി നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നത്.
Read also: 9 വയസുകാരിയുടെ കൊലപാതകം: പ്രതിഷേധം ശക്‌തം, ബിജെപി അധ്യക്ഷനെ തടഞ്ഞ് നാട്ടുകാർ