കൊച്ചി: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിവിക് ചന്ദ്രന് നോട്ടീസ് അയച്ചു. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്‌തുള്ള അതിജീവിതയുടെ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
‘അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനാലുമാണ് പരാതി നല്‍കാന്‍ വൈകിയത്. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രന്‍ ലൈംഗിക പീഡനം നടത്തിയത്. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ച കീഴ്‌കോടതി ഉത്തരവ്‘ -ഹര്‍ജിക്കാരി പരാതിയിൽ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവില്‍ നിയമവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചു.
അതേസമയം, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സെഷന്‍സ് കോടതി ഉത്തരവ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന് എതിരാണെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ പ്രതിയെ കസ്‌റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നും സര്‍ക്കാരും കോടതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്
അദ്ധ്യാപകനായി ജോലി ചെയ്‌തിരുന്ന സിവിക് ചന്ദ്രൻ 1981 മുതൽ നക്‌സലൈറ്റ് പ്രവർത്തനം ആരോപിച്ച് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. സസ്‌പെൻഷൻ കേസിൽ ഹൈകോടതി കുറ്റ വിമുക്‌തനാക്കിയ ഇദ്ദേഹം 1991ൽ അദ്ധ്യാപക വൃത്തിയിൽ തിരികെ പ്രവേശിച്ചു. പിന്നീട് റിട്ടയറായി. അടിയന്തരാവസ്‌ഥ കാലത്ത് ജയിൽവാസം അനുഭവിച്ച ഇദ്ദേഹം തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിന്റെ മറ്റൊരു ആഖ്യാനമായ ‘നിങ്ങളാരെ കമ്മ്യൂണിസ്‌റ്റാക്കി’ എഴുതി സംവിധാനം ചെയ്‌ത് കേസായിരുന്നു. ഈ കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. കോഴിക്കോട് വെസ്‌റ്റ് ഹില്ലിലാണ് താമസം.
Most Read: ടിക് ടോക്ക് ചലഞ്ച്; സ്വയം കഴുത്ത് ഞെരിച്ച് കുട്ടികൾ മരിച്ചു