കോഴിക്കോട്: സ്‌ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹമാണ് പാർട്ടിയിൽ നടക്കുന്നതെന്ന് മുതിർന്ന നേതാവ് സികെ പത്‌മനാഭൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടികൾക്ക് ശേഷം പല നിയോജക മണ്ഡലങ്ങളിൽ നിന്നും പരാതികൾ എത്തിയിരുന്നു. ഇത് പരിഹരിച്ചതിന് ശേഷമാകാം പുനഃസംഘടന എന്നായിരുന്നു തീരുമാനം. എന്നാൽ, ആ പരാതികൾ ഇപ്പോഴും നിലനിൽക്കുകയാണ്. പലരും വിവിധ ഭാഗങ്ങളിൽ നിന്ന് വിളിക്കുന്നുണ്ട്. പ്രശ്‌നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പല ജില്ലകളിൽ നിന്നും ആളുകൾ പാർട്ടി വിട്ട് പോകുന്നുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്‌ടമാണ്. താൻ പാർട്ടി വിട്ടുപോകുമെന്ന പ്രചാരണം ശരിയല്ല. അങ്ങനെയൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും പത്‌മനാഭൻ വ്യക്‌തമാക്കി.
പലയിടത്തും പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാത്രം മാറ്റിയായിരുന്നു ബിജെപിയുടെ പുനഃസംഘടന. എന്താണ് ഇങ്ങനെയൊരു പുനഃസംഘടന എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നും അതിന് താൻ വലിയ പ്രസക്‌തി നൽകുന്നില്ലെന്നും പത്‌മനാഭൻ ചൂണ്ടിക്കാട്ടി. വ്യക്‌തികൾക്കല്ല നയങ്ങൾക്കും നിലപാടുകൾക്കുമാണ് പ്രാധാന്യം നൽകേണ്ടത്. കാലങ്ങളായി കേരളത്തിൽ ബിജെപി പ്രവർത്തനം ശക്‌തിപ്പെടുത്താൻ പല പരിപാടികളും നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതിന് നേതാക്കൾ പരിഹാരം കാണട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ശമ്പളം മുടങ്ങി; കെഎസ്ആർടിസി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സമരത്തിലേക്ക്