ന്യൂഡെല്‍ഹി: കുട്ടികളില്‍ കോവിഡ് പ്രതിരോധത്തിനുള്ള നൊവാവാക്‌സ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കും. ജൂലൈയോടെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് കുട്ടികളില്‍ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു.
ഇന്ത്യയില്‍ കുട്ടികളില്‍ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നാലാമത്തെ വാക്‌സിനാണ് നൊവാവാക്‌സ്. അതേസമയം ഹൈദരാബാദ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് 12 മുതൽ 18 വയസുവരെയുള്ള കുട്ടികളില്‍ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
സൈകോവ്ഡി വാക്‌സിന്‍ നിര്‍മാതാക്കളായ സൈഡസ് കാഡിലയും കുട്ടികളിലെ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 12 വയസ് മുതലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിന് അമേരിക്ക അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ നൊവാവാക്‌സ് കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് എതിരെയും വാക്‌സിൻ ഫലപ്രദമാണെന്നാണ് മേരിലാൻഡ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചത്. യുഎസിൽ നടത്തിയ പഠനങ്ങൾക്കും ക്ളിനിക്കൽ ട്രയലുകൾക്കും ഒടുവിലാണ് വൈറസിന്റെ ഫലപ്രാപ്‌തിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.
ഫലപ്രാപ്‌തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്നതിന് യുഎസിലെയും മെക്‌സിക്കോയിലെയും 119 സ്‌ഥലങ്ങളിലായി 29,960 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ട്രയലാണ് നടത്തിയത്.
Most Read: അലോപ്പതിക്കെതിരെ വ്യാജ പ്രചാരണം; രാംദേവിനെതിരെ കേസെടുത്ത് പോലീസ്