തിരുവനന്തപുരം: ബിജെപി കേരളത്തില്‍ അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന പ്രകടന പത്രികക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് താമസിക്കാൻ തടവറ പണിയാനുള്ള ആര്‍എസ്എസ് അജണ്ട കേരളത്തില്‍ ചിലവാകാന്‍ പോകുന്നില്ലെന്നും ഒരു കരിനിയമത്തിനും വഴങ്ങിക്കൊടുക്കാന്‍ ഇടതുമുന്നണിക്ക് ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി പ്രകടന പത്രികയില്‍ പറയുന്നത് അവര്‍ ജയിച്ചാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ സിഎഎ നടപ്പാക്കാന്‍ തീരുമാനം എടുക്കുമെന്നാണ് എന്നും പൗരത്വഭേദഗതിയുടെ ഭാഗമായ ദേശീയ പൗരത്വ രജിസ്‌റ്ററുമായി മുന്നോട്ടു പോകുമെന്നുമാണ്. എന്നാൽ കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല എന്ന് നേരത്തെ തന്നെ എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പൗരൻമാരും സമൻമാരാണ്. ചിലര്‍ക്ക് താമസിക്കാൻ തടവറ പണിയാനുള്ള ആര്‍എസ്എസ് അജണ്ട കേരളത്തില്‍ ചിലവാകാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തെ മതനിരപേക്ഷതക്ക് കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ച കനത്ത ആഘാതമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങള്‍ക്ക് എന്തുകാണ്ടാണ് വിഷയത്തിൽ ഉറച്ചനിലപാട് എടുക്കാന്‍ പറ്റാത്തത്. മതം പൗരത്വത്തിന് അടിസ്‌ഥാനമാകരുത്. ഇതാണ് മതനിരപേക്ഷതയുടെ ആണിക്കല്ല്. അതിന് ആക്കം തട്ടിയാല്‍ തകരുന്നത് മതനിരപേക്ഷതയും ജനാധിപത്യ വ്യവസ്‌ഥയുമാണ്. അതുകൊണ്ടാണ് ഇടതുപക്ഷവും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും ശക്‌തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുവരുന്നത്.
തിരഞ്ഞെടുപ്പിന് മുന്‍പായാലും പിന്‍പായാലും എൽഡിഎഫിന് ഒരേ വാക്കാണ്. ഇത് ബിജെപി നേതൃത്വം മനസിലാക്കുന്നത് നല്ലതാണ്. ഒരു കരിനിയമത്തിനും വഴങ്ങിക്കൊടുക്കാന്‍ ഇടതുമുന്നണിക്ക് ഉദ്ദേശമില്ലെന്നും പിണറായി പറഞ്ഞു.
Read also: തനിക്കെതിരായ കൂവലിന് പിന്നിൽ തീവ്രവാദ മനോഭാവം; പിസി ജോർജ്