തിരുവനന്തപുരം: സർവകക്ഷി യോഗം ചേരില്ലെന്നും ഓരോരുത്തരും അവരവരുടെ പ്ളാറ്റുഫോമിന് അകത്ത് വിവാദം പരിഹരിക്കാനും തെറ്റ് തിരുത്തിക്കാനും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗം വിളിക്കുമോയെന്ന ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഇപ്പോൾ യോഗം വിളിച്ചാൽ എന്താണ് ഗുണമെന്നും സർവകക്ഷി യോഗം വിളിക്കേണ്ട ഘട്ടത്തിൽ സർക്കാർ വിളിക്കുമെന്നും ഇപ്പോൾ അതിന്റെ ഘട്ടമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകക്ഷി യോഗത്തിൽ എന്താണ് പറയുക. അവിടെ പങ്കെടുക്കുന്ന ഏതെങ്കിലും കക്ഷിയുടെ ഭാഗത്തല്ല പ്രശ്‌നം. പ്രശ്‌നം പുറത്താണ് നിൽക്കുന്നത്.
‘പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരിൽ തള്ളരുത്. ഇത്തരത്തിൽ ചിലർ ഉന്നയിക്കുന്ന വാദങ്ങൾക്ക് തെളിവുകളുടെ പിൻബലമില്ല. വിവാദം ഉണ്ടാക്കാൻ ചില കേന്ദ്രങ്ങൾ മനപ്പൂർവം ശ്രമിക്കുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു.
2020ൽ സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌ത നാർക്കോട്ടിക് കേസുകളിൽപ്പെട്ടവർ 2700 പേർ അഥവാ 45 ശതമാനം പേർ ഹിന്ദു മതത്തിൽപ്പെട്ടവരാണ്. 1869 പേർ അഥവാ 34 ശതമാനം ഇസ്‌ലാം മതത്തിൽപ്പെട്ടവരാണ്. 883 പേർ 15 ശതമാനം ക്രിസ്‌തു മതത്തിൽപ്പെട്ടവരാണ്. ഇതിൽ അസ്വാഭാവിക അനുപാതമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Must Read: മിസൈൽ സാങ്കേതിക വിദ്യയിൽ ഇന്ത്യ സ്വയം പര്യാപ്‌തത നേടി; ഡിആർഡിഒ ചെയർമാൻ