തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയപ്പോൾ മുതൽ സംസ്‌ഥാനത്ത് രോഗവ്യാപനം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യം മുൻകൂട്ടി കണ്ടു ചികിൽസാ സൗകര്യം ശക്‌തമാക്കിയിട്ടുണ്ട്. വാക്‌സിനേഷൻ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു.
സാമൂഹിക പ്രതിരോധ ശേഷി അധികം വൈകാതെ കൈവരിക്കുമെന്നു പ്രതീക്ഷിക്കാം. ജനസംഖ്യാനുപാതികമായി വാക്‌സിൻ ഏറ്റവും വേഗത്തിൽ നൽകുന്ന സംസ്‌ഥാനമാണ് കേരളം. ഒരു ദിവസം അഞ്ചു ലക്ഷം വാക്‌സിൻ വരെ വിതരണം ചെയ്യാൻ സാധിച്ചു.
മരണം പരമാവധി കുറയ്‌ക്കനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കോവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കോവിഡ് മരണനിരക്ക്. ദേശീയ ശരാശരി ഇതിന്റെ മൂന്നിരട്ടിയാണ്.
ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്‌ഥാനവും ഗ്രാമനഗര വ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്‌ഥാനവും കൂടുതൽ വയോജനങ്ങൾ ഉള്ള സംസ്‌ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്‌ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാൻ സാധിച്ചത് പ്രതിരോധ സംവിധാനത്തിന്റെ ഗുണം കൊണ്ട് തന്നെയാണ്.
മൂന്നാം തരംഗത്തിന്റെ സാധ്യതകൾ നിലനിൽക്കെ കൂടുതൽ ജാഗ്രതയോടെ മുൻപോട്ടു പോയേ മതിയാകൂ. നിയമസഭയും ഓണാവധിയും ആയതിനാലാണു വാർത്താ സമ്മേളനത്തിന് ഇടവേള വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: വാരിയംകുന്നന് എതിരായ പരാമർശത്തിൽ അബ്‌ദുള്ളക്കുട്ടിക്ക് ഭീഷണി; കേസെടുത്തു