മംഗളൂരു: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവനാണെന്ന പരാമർശത്തിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടിക്ക് എതിരെ ഭീഷണി മുഴക്കിയ ആൾക്കെതിരെ കേസെടുത്തു. മംഗളൂരു പോലീസ് ആണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
എകെ സിദ്ദിഖ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നാണ് എപി അബ്‌ദുള്ളക്കുട്ടിക്ക് എതിരെ വധഭീഷണി മുഴക്കിയ വീഡിയോ അപ്‌ലോഡ് ചെയ്‌തത്. അബ്‌ദുള്ളക്കുട്ടിയുടെ തലയറുക്കും എന്നായിരുന്നു ഭീഷണി. എകെ സിദ്ദിഖ് നാട്ടിലുണ്ടോ വിദേശത്താണോ, ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിക്കും. സംഭവത്തിൽ കേരള പോലീസ് കേസ് രജിസ്‌റ്റർ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പോലീസിന് പരാതി നൽകിയത് എന്ന് അബ്‌ദുള്ളക്കുട്ടി പറഞ്ഞു. മംഗളൂരുവിലും എപി അബ്‌ദുള്ളക്കുട്ടിക്ക് വീടുണ്ട്.
കോഴിക്കോട് വച്ചാണ് എപി അബ്‌ദുള്ളക്കുട്ടി വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനാണെന്ന പരാമർശം നടത്തിയത്. ഇദ്ദേഹത്തിന് സ്‌മാരകം ഉണ്ടാക്കുന്നതും അത് സ്വാതന്ത്ര്യ സമരമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാരിയംകുന്നനെ ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. സിപിഎമ്മും സംസ്‌ഥാന സര്‍ക്കാരും വാരിയംകുന്നനെയും അവരെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുകയാണ്. വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നു. വാരിയംകുന്നന് സ്‌മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി അത് മനസിലാക്കണമെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
Most Read: തൃണമൂലിനെ നേരിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; മമത