കോട്ടയം: തിരഞ്ഞെടുപ്പ് സർവേ ഫലം കണ്ട് അലംഭാവം കാണിക്കരുതെന്ന് ഇടത് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് അനുഭവത്തെ അടിസ്‌ഥാനമാക്കിയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
സർക്കാരിന്റെ ജനസമ്മിതിയെ നേരിടാൻ പ്രതിപക്ഷം നുണക്കഥകൾ മെനയുകയാണ്. മാദ്ധ്യമങ്ങൾ യുഡിഎഫ് ഘടക കക്ഷികളെ പോലെ പ്രവർത്തിക്കുന്നു. വസ്‌തുതകൾ പരിശോധിക്കാതെ പല വ്യാജ വാർത്തകളും പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ തെറ്റെന്ന് കണ്ടാൽ ജാള്യം മറക്കാനായി മുടന്തൻ ന്യായങ്ങൾ നിരത്തുന്നു. വിലകുറഞ്ഞ ചെപ്പടിവിദ്യ കൊണ്ട് ജനഹിതം അട്ടിമറിക്കാനാവില്ല. എൽഡിഎഫിന് വലിയ ജനസ്വീകാര്യത ഉണ്ടെന്നും പിണറായി അഭിപ്രായപ്പെട്ടു.
മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്‌ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയത് സംശയാസ്‌പദമാണെന്ന് അദ്ദേഹം പറയുന്നു. പലയിടത്തും അവിശുദ്ധ അടിയൊഴുക്കുകൾ സംഭവിക്കുന്നു. പല മണ്ഡലങ്ങളിലെയും എൻഡിഎ സ്‌ഥാനാർഥികളെ കണ്ടാൽ തന്നെ സംശയം ഉയരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിൽ യുഡിഎഫിനും ബിജെപിക്കും ഇരട്ടത്താപ്പാണ്. ശബരിമല വിഷയം ഉയർത്തിക്കൊണ്ട് വരുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമാണെന്നും വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു.
Also Read: കെകെ ശൈലജക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്