കോഴിക്കോട്: എസ്എഫ്ഐയുടെ കടുത്ത പ്രതിഷേധങ്ങൾക്കിടെ, കനത്ത സുരക്ഷാ വലയത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ചും എസ്എഫ്ഐയെ പരിഹസിച്ചുമാണ് ഗവർണർ സംസാരിച്ചത്.
മുഖ്യമന്ത്രി വാടകക്ക് എടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നതെന്ന് ഗവർണർ ആഞ്ഞടിച്ചു. മുഖ്യമന്ത്രി സ്‌പോൺസർ ചെയ്യുന്ന അതിക്രമമാണ് ക്യാമ്പസിനുള്ളിൽ അരങ്ങേറുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി. ശ്രദ്ധതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ക്യാമ്പസിലെ എസ്എഫ്ഐ പ്രതിഷേധം കണ്ടില്ലെന്നും ഗവർണർ പരിഹസിച്ചു.
കാറിന് സമീപത്തേക്ക് വന്നാൽ പുറത്തിറങ്ങുമെന്നാണ് താൻ പറഞ്ഞത്. പ്രതിഷേധങ്ങൾ കാറിന് സമീപത്തേക്ക് വന്നാൽ ഇനിയും പുറത്തിറങ്ങും. തന്റെ ഔദ്യോഗിക വാഹനത്തിൽ തട്ടാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും ഗവർണർ വെല്ലുവിളിച്ചു. എസ്എഫ്ഐയുടെ പ്രതിഷേധം കണ്ടു ഭയക്കുന്നയാളല്ല താനെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഡെൽഹിയിൽ നിന്ന് വൈകിട്ട് ഏഴ് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഗവർണർ, ഇന്ന് 7.15ഓടെയാണ് സർവകലാശാലയിൽ എത്തിയത്. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ അകത്തു കയറ്റില്ലെന്ന് വ്യക്‌തമാക്കി എസ്എഫ്ഐ പ്രവർത്തകർ സമരം തുടരുന്നതിനിടെയാണ് കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ഗവർണർ അകത്തു പ്രവേശിച്ചത്. വൻ പോലീസ് സന്നാഹത്തിൽ പ്രധാന കവാടത്തിലൂടെയാണ് ഗവർണർ അതിരുകടന്നത്.
ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തകർ അകത്തു കടന്നത്. ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല കവാടത്തിൽ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മറ്റൊരു കവാടത്തിന് മുന്നിലാണ് എസ്എഫ്ഐ പ്രതിഷേധം.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്