കൊച്ചി: ജില്ലാ ജഡ്‌ജിമാർ ഉൾപ്പെടെ എല്ലാ കീഴ്‌ക്കോടതി ജഡ്‌ജിമാർക്കും ഹൈക്കോടതിയി അടക്കമുള്ള എല്ലാ കോടതികളിലെ ജീവനക്കാർക്കും സമൂഹ മാദ്ധ്യങ്ങളിൽ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി ഭരണവിഭാഗം. സർക്കാരിനെയും കോടതികളെയും നിരുത്തരവാദപരമായി വിമർശിക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിർദേശം. മത, സംസ്‌കാരിക വിഭാഗങ്ങൾക്കും വ്യക്‌തികൾക്കുമെതിരെ മോശമായ പരാമർശത്തിനും വിലക്കുണ്ട്. ഹൈക്കോടതി ഭരണസമിതി മാർച്ച് 22ന് അംഗീകരിച്ച പെരുമാറ്റച്ചട്ടമാണ് നടപ്പാക്കുന്നത്.
നിർദേശങ്ങൾ
1. സർക്കാർ, മന്ത്രിമാർ, സർക്കാർ സ്‌ഥാപനങ്ങൾ, വകുപ്പുതലവന്മാർ, ജഡ്‌ജിമാർ, രാഷ്‌ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ പ്രവൃത്തികൾ, നയതീരുമാനങ്ങൾ തുടങ്ങിയവയെപ്പറ്റി നിരുത്തരവാദപരമോ അപകീർത്തികരമോ ആയ പരാമർശമരുത്.
2. മത, സംസ്‌കാരിക, സാമൂഹിക, വിഭാഗങ്ങളെക്കുറിച്ചും വ്യക്‌തികളെക്കുറിച്ചും സമൂഹ മാദ്ധ്യമങ്ങളിലെ അഭിപ്രായ പ്രകടനത്തിൽ കരുതൽ വേണം. മോശമോ അപമാനകരമോ ആയ പരാമർശം ഒഴിവാക്കണം.
3. ഡേറ്റ ഹാക്ക് ചെയ്യൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫോണുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കരുത്.
4. സമൂഹ മാദ്ധ്യമങ്ങളിൽ സഭ്യമല്ലാത്തതോ മോശമോ ആയ ഭാഷ ഒഴിവാക്കണം.
5. ഓഫീസിലെ രേഖകളും നടപടിക്രമങ്ങളും വിവരങ്ങളും നടപടികളും കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സമൂഹ മാദ്ധ്യമങ്ങളിലും ബ്ളോഗുകളിലും ഉപയോഗിക്കരുത്.
6. ജഡ്‌ജി, ജുഡീഷ്യൽ സംവിധാനം, കോടതിവിധികൾ, കേസ് നിയമങ്ങൾ എന്നിവയെ മോശപ്പെടുത്തരുത്.
7. ജോലിസമയം നഷ്‌ടപ്പെടുംവിധം സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കരുത്.
8. ഔദ്യോഗിക പദവിക്ക് ചേരാത്തവിധം സമൂഹ മാദ്ധ്യങ്ങളെ ഉപയോഗിക്കരുത്.
9. ഓഫീസിലെ കംപ്യൂട്ടറും ഇന്റർനെറ്റും ജോലിസമയത്ത് ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്. അതിലൂടെ വ്യക്‌തിഗത സമൂഹി മാദ്ധ്യമ ഉപയോഗം വേണ്ട. നിരോധിത സൈറ്റുകളിൽ കയറരുത്.
10. ഇ-മെയിൽ വിലാസം, ഇന്റർനെറ്റിലെയും സമൂഹി മാദ്ധ്യമങ്ങളിലെയും അക്കൗണ്ടുകൾ എന്നിവ മോണിട്ടറിങ് സമിതിക്ക് നൽകണം. വ്യാജ വിലാസവും അക്കൗണ്ടുകളും ഉപയോഗിക്കരുത്.
സമൂഹ മാദ്ധ്യമ ഉപയോഗം ഹൈക്കോടതിയുടെ മേൽനോട്ട സെൽ നിരീക്ഷിക്കും. ദുരുപയോഗം കണ്ടാൽ ഹൈക്കോടതി രജിസ്‌ട്രാർ ജനറലിനെ അറിയിക്കും.
Read Also: റെയ്‌ഡ്; സ്‌റ്റാലിന്റെ മരുമകന്റെ സ്‌ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു