തൃശൂർ: ചെമ്പൂച്ചിറയിലെ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണവീഴ്‌ചയിൽ വിശദീകരണവുമായി കിഫ്ബി. ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിടത്തിന്റെ കരാറുകാരന് പണം നൽകിയിട്ടില്ലെന്ന് കിഫ്ബി അറിയിച്ചു.
കെട്ടിടം പൊളിക്കാനുള്ള ചിലവ് കരാറുകാന്റെ ബാധ്യതയാണ്. പ്രാഥമിക പരിശോധനയിൽ തന്നെ ഗുണനിലവാരത്തിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമേ കരാറുകാരന് പണം നൽകൂ; കിഫ്ബി വ്യക്‌തമാക്കി.
തൃശൂർ പുതുക്കാട് മണ്ഡലത്തിലാണ് ചെമ്പൂച്ചിറ ഹയർ സെക്കണ്ടറി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നത്. 2020ൽ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചിലവഴിച്ച് സ്‌കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയിരുന്നു.
എന്നാൽ പിന്നീട് കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേൽക്കൂരയിലെയും സിമന്റ് അടർന്നുവീണു. നിർമാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആരോപണമുയർത്തിയിരുന്നു. കൂടാതെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതേതുടർന്ന് കരാറുകാരോട് നിർമാണം നിർത്തിവെക്കാൻ സ്‌കൂൾ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
Most Read: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ