വടക്കഞ്ചേരി: കാട്ടുപന്നികളെ കൊല്ലുന്നതിന് നെൻമാറ വനം ഡിവിഷന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനായി തോക്ക് ലൈസൻസ് ഉള്ളവരിൽ നിന്ന് വനംവകുപ്പ് നെൻമാറ ഡിവിഷൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിവിഷന് കീഴിലെ നിരവധി പ്രദേശങ്ങളിലെ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള നടപടി സ്വീകരിക്കുന്നത്.
കൃഷിഭൂമിയിലെത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് 2021 മെയ് 29 ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് സമിതി രൂപീകരിക്കുന്നത്. ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസറാണ് സമിതിക്ക് അംഗീകാരം നൽകുക. തുടർന്ന്, കാട്ടുപന്നി ശല്യം നേരിടുന്ന പ്രദേശങ്ങളിൽ വനപാലകരുടെ സാന്നിധ്യത്തിൽ സമിതി അംഗങ്ങൾ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലും.
സമിതിയിൽ അംഗങ്ങൾ ആകുവാനായി തോക്ക് ലൈസൻസ് ഉള്ളവർ ഈ മാസം 18 ന് മുൻപ് നെൻമാറ ഡിഎഫ്ഒ ഓഫിസ്, നെല്ലിയാമ്പതി റേഞ്ച് ഓഫിസ്, ആലത്തൂർ റേഞ്ച് ഓഫിസ് എന്നിവയിൽ എവിടെയെങ്കിലും അപേക്ഷ നൽകണമെന്ന് നെൻമാറ വനം ഡിവിഷൻ അധികൃതർ അറിയിച്ചു.
Read Also: ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ ചെമ്പ്ര പീക്ക് നാളെ മുതൽ തുറക്കും