തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ ഏകോപന സമിതികളെ നിയോഗിച്ചു. സംസ്‌ഥാന, ജില്ലാ, നിയോജക മണ്ഡല തലങ്ങളിലാണ് സമിതികളെ നിയോഗിച്ചത്. ചീഫ് സെക്രട്ടറി നിയോഗിക്കുന്ന കോവിഡ് സംസ്‌ഥാന നോഡൽ ഓഫീസർക്കാണ് ഇതിന്റെ മേൽനോട്ടം.
തിരഞ്ഞെടുപ്പിന്റെ പ്രക്രിയകളിൽ ഉടനീളം കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് നോഡൽ ഓഫീസർ ഉറപ്പ് വരുത്തണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് ഇപ്പോൾ സമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. സംസ്‌ഥാനതല ആരോഗ്യ ഏകോപന സമിതിയുടെ അധ്യക്ഷൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയും, കൺവീനർ ആരോഗ്യ ഡയറക്‌ടറുമാണ്.
തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പടെ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാണ്. കൂടാതെ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ഉപയോഗിക്കുന്ന മുറി, ഹാൾ, പരിസരം എന്നിവയുടെ പ്രവേശന കവാടത്തിൽ എല്ലാവരുടെയും ശരീര ഊഷ്‌മാവ് പരിശോധിക്കണം. ഊഷ്‌മാവ് കൂടുതൽ ഉള്ള ആളുകളെ പോളിംഗിന്റെ അവസാന മണിക്കൂറിൽ എത്താൻ നിർദേശിച്ച് മടക്കി അയക്കണം. പോളിംഗിന്റെ അവസാന മണിക്കൂറിൽ ഇത്തരം സമ്മതിദായകർക്കു സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് ചെയ്യാം. കൂടാതെ ആളുകൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
Read also : ബ്രഹ്‌മകുമാരീസ് മേധാവി ദാദി ഹൃദയമോഹിനി അന്തരിച്ചു