ജയ്‌പൂർ: ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ആത്‌മീയ മേധാവി രാജയോഗിനി ഡോ.ദാദി ഹൃദയ മോഹിനി അന്തരിച്ചു. 94 വയസായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സ്‌ഥിരീകരിച്ചത്. ‘ഗുൽസാർ ദാദി’ എന്ന പേരിലാണ് ഇവർ വിശ്വാസികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.
സംസ്‌കാരം നാളെ രാജസ്ഥാൻ ‘മൗണ്ട് അബു റോഡിലെ‘ ബ്രഹ്‌മകുമാരീസ് ആസ്‌ഥാനത്ത് ശാന്തിവൻ കാമ്പസിൽ നടക്കും. പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരമുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ടോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ലേഖരാജ് കൃപലാനി എന്ന വജ്ര വ്യാപാരിയാണ് പ്രസ്‌ഥാനം 1930ൽ രാജസ്‌ഥാനിൽ ആരംഭിച്ചതെങ്കിലും ഇന്നിത് വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്‌മീയ പ്രസ്‌ഥാനമാണ്. ഐക്യരാഷ്‌ട്ര സഭയിൽ എൻജിഒ പദവിയുള്ള ഈ ആത്‌മീയ പ്രസ്‌ഥാനത്തിന് യുനിസെഫിലും യുനെസ്‌കോയിലും ഉപദേശക പദവിയുണ്ട്. കേരളത്തിൽ മാത്രം 250ലധികം ശാഖകളുണ്ട് ഇവർക്ക്.
എട്ടാം വയസിലാണ് ഗുൽസാർ ദാദി ഈ ആത്‌മീയ പ്രസ്‌ഥാനത്തിൽ ചേർന്നത്. 140 രാജ്യങ്ങളിലായി 8000ൽ അധികം രാജയോഗ കേന്ദ്രങ്ങൾ ഇവരുടെ നേതൃത്വത്തിൽ സ്‌ഥാപിച്ചു. ആത്‌മീയ രംഗത്ത് നിശബ്‌ദ വിപ്ളവം നടത്തിയ അപൂർവം പ്രസ്‌ഥാനങ്ങളിൽ ഒന്നാണ് ബ്രഹ്‌മകുമാരീസ്.
ആത്‌മീയ സന്ദേശം പ്രചരിപ്പിക്കാനായി 122 രാജ്യങ്ങൾ ഇവർ സന്ദർശിച്ചിട്ടുണ്ട്. 2020 മാർച്ച് 27ന് രാജയോഗിനി ദാദി ജാനകിയുടെ നിര്യാണത്തിന് ശേഷമാണ് ആത്‌മീയ മേധാവിയായി ചുമതലയേറ്റത്. ഒരു വർഷം ചുമതലയിൽ പൂർത്തീകരിക്കുന്നതിന് മുൻപാണ് ഇവരുടെ മരണം. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ തുടങ്ങിയവർ അനുശോചിച്ചു.
Most Read: വാഗ്‌ദാനം പാലിക്കാത്ത ബിജെപിക്ക് വോട്ടില്ല; അസമിൽ ക്യാംപയിനുമായി ആയിരത്തിലധികം തൊഴിലാളികൾ