തൃശൂർ: ജില്ലയിലെ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന 5 വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വ്യക്‌തമാക്കി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കൂടാതെ ജില്ലാ കളക്‌ടറോട് സ്‌ഥലം സന്ദർശിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി ഡ്യൂട്ടിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ വീഴ്‌ച വരുത്തിയോ എന്ന് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പുത്തൻചിറ സ്വദേശി നിഖിലിന്റെ മകൾ ആഗ്‌നിമിയ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പിതാവിനും, അപ്പൂപ്പനും ഒപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാൻ ആക്രമണം നടത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കുട്ടിയുടെ തലയ്‌ക്കാണ് ചവിട്ടേറ്റത്.
ആന ആക്രമിക്കുന്നതിനിടെ കുട്ടിയെ രക്ഷപെടുത്താൻ ശ്രമിച്ച പിതാവിനും അപ്പൂപ്പനും പരിക്കേറ്റിരുന്നു. തുടർന്ന് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് രണ്ട് പേരും നിലവിൽ അപകടനില തരണം ചെയ്‌തിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധം ശക്‌തമാക്കുകയാണ്. കാട്ടാന ആക്രമണത്തിന് പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്നാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്.
Read also: കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ച സംഭവം; ആശുപത്രിക്ക് ഗുരുതര വീഴ്‌ച