കൊച്ചി: എറണാകുളം കുട്ടമ്പുഴ മേട്നാപ്പാറ ആദിവാസി കുടിയിൽ ഊര് മൂപ്പനടക്കം 3 കുടുംബങ്ങളെ ഊര് വിലക്കിയതായി പരാതി. ആദിവാസി നിയമങ്ങള്‍ ലംഘിച്ച് വിവാഹിതരായ കുടുംബത്തെ പിന്തുണച്ചതിനാണ് വിലക്ക്. എസ്‌ടി പ്രൊമോട്ടറുടെ സാന്നിധ്യത്തിലായിരുന്നു ശിക്ഷാ നടപടിയെന്നും കുടുംബങ്ങൾ ആരോപിക്കുന്നു.
ആദിവാസി നിയമങ്ങള്‍ ലംഘിച്ച് വിവാഹിതരായ ദമ്പതികളുടെ കുടുംബങ്ങളും വിവാഹത്തിന് പിന്തുണ നല്‍കിയ ഊര് മൂപ്പന്‍ രാജ്‌മണിയുടെ കുടുംബവുമാണ് ഊര് വിലക്ക് നേരിടുന്നത്. എസ്‌ടി പ്രൊമോട്ടറുടെ സാന്നിധ്യത്തില്‍ കാണിക്കാരന്‍ മാരിയപ്പനാണ് സ്‌ത്രീകൾ അടക്കമുള്ളവരെ കൊടുംകാട്ടിലേക്ക് പുറന്തള്ളിയത്. വന്യമൃഗ ശല്യം രൂക്ഷമായ പൂയംകുട്ടി വനത്തിലാണ് കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്. തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഊരില്‍ താമസിക്കാന്‍ അനുവദിക്കണെന്നും രാജ്‌മണി ആവശ്യപ്പെട്ടു.
അധികാരികളുടെ സാന്നിധ്യത്തില്‍ വിലക്കിയത് അനീതിയാണെന്നും ഊരിലെത്തിയാല്‍ മറ്റുള്ളവര്‍ ഉപദ്രവിക്കുമെന്നും കുടുംബങ്ങള്‍ പറയുന്നു. എന്നാൽ, ഇവരെ ഊര് വിലക്കിയിട്ടില്ലെന്നും മറ്റ് ചിലരുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലമാണ് കാട്ടില്‍ കഴിയുന്നതെന്നുമാണ് ഊര് നിവാസികളുടെ വാദം.
Also Read: മരുന്നുകൾ വീട്ടിലെത്തിക്കും; കോവിഡ് കാലത്ത് കോൾ സെന്ററുകൾ ഒരുക്കി യുവജനക്ഷേമ ബോർഡ്