തിരുവനന്തപുരം: ജില്ലയിലെ ആദിവാസി ഊരുകളിൽ പെൺകുട്ടികളുടെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം. മേഖലയിൽ കൗൺസിലിംഗ് വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഊരുകളിലെ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും നിരന്തരമായി കൗൺസിലിംഗ് വേണമെന്ന് ഊരുമൂപ്പൻ അടക്കമുള്ളവർ ആവശ്യപ്പെട്ടു.
പെരിങ്ങമല, വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ അഞ്ച് മാസത്തിനിടെ ജീവനൊടുക്കിയത് അഞ്ച് പെൺകുട്ടികളാണ്. ഊരുകളിൽ കൃഷിപ്പണിയാണ് ഉപജീവന മാർഗം. രാവിലെ രക്ഷിതാക്കൾ ജോലിയ്‌ക്കായി ഇറങ്ങും. ഓൺലൈൻ ക്‌ളാസുകൾ ആയതിനാൽ എല്ലാ കുട്ടികളുടെയും കയ്യിൽ മൊബൈൽ ഫോൺ എത്തി. ഈ മൊബൈൽ വഴി പരിചയം സ്‌ഥാപിക്കുന്ന യുവാക്കൾ ബന്ധത്തിൽ നിന്ന് പിൻമാറുന്നതാണ് പെൺകുട്ടികളെ മാനസികമായി തകർക്കുന്നതെന്നാണ് വിവരം.
ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്‌മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ലഹരി സംഘങ്ങളെ നേരിടാൻ പോലീസും എക്‌സൈസും ഒരു നടപടിയും സ്വീകരിക്കില്ലെന്നും ആരോപണം ഉയർന്നിരുന്നു. പഠനത്തിൽ മുൻപന്തിയിലുള്ള കുട്ടികളാണ് ജീവനൊടുക്കിയിരിക്കുന്നത്. സംഭവത്തിൽ വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട് തേടിയിട്ടുണ്ട്. തിങ്കളാഴ്‌ച റൂറൽ എസ്‌പി ഡോ.ദിവ്യ ഗോപിനാഥ് ഊരുകളിൽ നേരിട്ട് സന്ദർശനം നടത്തും.
Also Read: കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി