കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയച്ച് ബാർ കൗൺസിൽ. അഡ്വ. ബി രാമൻപിള്ള, അഡ്വ. സുജേഷ് മേനോൻ, അഡ്വ. ഫിലിപ്പ് എന്നിവർക്കാണ് നോട്ടീസ്. കേസിൽ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. 14 ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദ്ദേശം.
ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യ പ്രകാരമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്‌തതെന്ന് ഐടി വിദഗ്‌ധൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്ന ഡിജിറ്റൽ തെളിവുകളാണ് സായ് ശങ്കർ നശിപ്പിച്ചത്. അതേസമയം ജാമ്യം ലഭിച്ചിരുന്നതിന് പിന്നാലെ സായ് ശങ്കറിന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി.
സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. ചൊവ്വാഴ്‌ച ഹാജരാകാനാണ് നോട്ടീസ്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിലാണ് നടപടി. സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതി ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയിട്ടുണ്ട്.
അഭിഭാഷകർ പിടിച്ചെടുത്ത സായ് ശങ്കറിന്റെ ലാപ്‌ടോപ് വീണ്ടെടുക്കാൻ നീക്കം നടക്കുന്നുണ്ട്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന നിർണായക വിവരങ്ങൾ അടങ്ങുന്നതാണ് ലാപ്‌ടോപ്. ഈ ലാപ്‌ടോപ് അഭിഭാഷകർ പിടിച്ചെടുത്തതായി സായ് ശങ്കർ നേരത്തെ മൊഴി നൽകിയിരുന്നു.
Read Also: സംസ്‌ഥാനത്ത് എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു