കാസർഗോഡ്: ജില്ലയിലെ പടന്ന ആശുപത്രിയിൽ നിന്ന് കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്കും മറ്റ് രോഗികൾക്കും ആവശ്യമായ സാക്ഷ്യപത്രം നൽകുന്നില്ലെന്നാണ് പരാതി. പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർക്ക് എതിരെയാണ് പരാതി ഉയരുന്നത്.
ആരോഗ്യപ്രവർത്തകരെ അതത് സമയത്ത് തന്നെ രോഗവിവരം അറിയിച്ചതായും, എന്നാൽ സർട്ടിഫിക്കറ്റ് അനുവദിക്കാൻ സൂപ്രണ്ട് കാലതാമസം വരുത്തുകയാണ് ചെയ്യുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇതുമൂലം, വിവിധ ഓഫിസുകളിൽ ജോലി ചെയ്യുന്നവരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇവർക്ക് യഥാസമയം കോവിഡ് സർട്ടിഫിക്കറ്റ് ഓഫിസുകളിൽ ഹാജരാക്കാൻ കഴിയാത്ത അവസ്‌ഥയാണ്.
പോസിറ്റീവ് ആയത് മുതൽ ഭേദമാകുന്നത് വരെയുള്ള അവധി, സർക്കാരിന്റെ ആനുകൂല്യങ്ങൾ എന്നിവ കോവിഡ് സർട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തിലാണ് ലഭിക്കുക. അതേസമയം, കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയി ഒരു മാസത്തിനുള്ളിൽ മരിച്ചാലും കോവിഡ് മരണമായി കണക്കാക്കണം. എന്നിട്ടും, ആശുപത്രി സൂപ്രണ്ട് സാക്ഷ്യപത്രം നൽകാൻ മടിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. സമാന രീതിയിൽ ആശുപത്രിക്ക് എതിരെ മുമ്പും പരാതി ഉയർന്നിരുന്നു. വിഷയത്തിൽ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യഹരജിയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ