എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ഒരു കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് അസാധാരണമാണെന്നും, നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരൻ ദിലീപ് ആണെന്നും പ്രോസിക്യൂഷൻ കോടതി വ്യക്‌തമാക്കി.
ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കുന്നത് സംസ്‌ഥാന ചരിത്രത്തിലാദ്യമാണ്. കൂടാതെ ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും, 20 സാക്ഷികളുടെ കൂറുമാറ്റത്തിന് പിന്നിൽ ദിലീപ് ആണെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. ഒപ്പം തന്നെ ബാലചന്ദ്രകുമാർ കൈമാറിയ ശബ്‌ദ സാംപിളുകളും പ്രതികളുടെ ശബ്‌ദവും ഫൊറൻസിക് പരിശോധന നടത്തേണ്ടതുണ്ടെന്നും, ദിലീപിനെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും കോടതിയിൽ ആവശ്യം ഉന്നയിച്ചു.
അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുക. ദിലീപിന്റെ സഹോദരന്‍ പി ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ടിഎന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തായ ശരത് എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികൾ.
Read also: അടിയന്തിര യോഗം ചേർന്ന് സ്‌റ്റേറ്റ് ആർആർടി; സാഹചര്യങ്ങൾ വിലയിരുത്തി