വയനാട്: അതിർത്തി കടക്കുന്ന മലയാളികൾക്ക് ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിയിൽ പ്രതിസന്ധിയിലായി വയനാട്ടിലെ കർഷകർ. ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയ ഉത്തരവാണ് വയനാട്ടിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. കർണാടകയിൽ മൂന്ന് മുതൽ 150 ഏക്കർ വരെ കൃഷി ചെയ്യുന്ന കർഷകർ വയനാട്ടിൽ ഉണ്ട്. ഇവരെയാണ് കർണാടകത്തിന്റെ നടപടി ഏറെ ബാധിക്കുക.
കൃഷിയിടം സന്ദർശിക്കാനും വിളകൾ പരിപാലിക്കാനും വിളവെടുപ്പിനുമായി ഒട്ടേറെ ദിവസങ്ങളിൽ കർഷകർക്ക് അതിർത്തി കടന്ന് കൃഷി സ്‌ഥത്ത് എത്തേണ്ടതുണ്ട്. ഒരു ഏക്കർ കൃഷിക്ക് ആറ് ലക്ഷം രൂപയോ അതിന് മുകളിലോ മുതൽമുടക്കിയാണ് കൃഷി ഇറക്കുന്നത്. എന്നാൽ, പോകുമ്പോഴൊക്കെ ഏഴ് ദിവസം ക്വാറന്റെയ്‌നിൽ കഴിഞ്ഞാൽ വിളകൾ നോക്കി പരിപാലിക്കാൻ സാധിച്ചെന്ന് വരില്ല. കൂടാതെ, അടിക്കടി ക്വാറന്റെയ്‌നിൽ ഇരിക്കുന്നത് ഉചിതമല്ലെന്നും കർഷകർ ആരോപിച്ചു.
ക്വാറന്റെയ്ൻ ഇല്ലാതെ കൃഷിയിടത്തിൽ പോയിവരാനുള്ള സാഹചര്യം സർക്കാർ ഇടപെട്ട് ഒരുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഫാർമേഴ്‌സ് പ്രൊഡ്യൂസർ അസോസിയേഷനും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രശ്‌നത്തിൽ പരിഹാരം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, മുഖ്യമന്തി, കളക്‌ടർ, മൂന്ന് എംഎൽഎമാർ എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്നും കർഷകർ പറഞ്ഞു.
Read Also: കോവിഡ് ഇന്ത്യ; 38,091 രോഗമുക്‌തി, 42,766 രോഗബാധ