ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെല്‍ഹി പൊലീസ്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ പ്രസ്‌താവന ഇറക്കിയതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ചെങ്കോട്ടക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ ചെങ്കോട്ടയിലെക്ക് കർഷകരെ നയിച്ചതും കൊടി നാട്ടാൻ ആഹ്വാനം നൽകിയതും ദീപ് സിദ്ദുവാണെന്നാണ് കർഷകരുടെ വാദം.
കർഷക സമരത്തെ അടിച്ചമർത്താനും അപകീർത്തിപ്പെടുത്താനും വേണ്ടി കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഇയാൾ ഒരുകൂട്ടം ആൾക്കാരെ ചെങ്കോട്ടയിലേക്ക് നയിച്ചതെന്നും കർഷകർ വ്യക്‌തമാക്കി. കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കിസാൻ സംഘർഷ് കമ്മിറ്റിയുടെ കീഴിലുള്ള ഒരു സംഘടനയുടെയും ഭാഗമല്ല ദീപ് സിദ്ദുവെന്നും കർഷക നേതാക്കൾ കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു.
ഡെല്‍ഹിയിലും ചെങ്കോട്ടയിലും ഐടിഒയിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെയും പ്രതി ചേർത്തിട്ടുണ്ട്. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബല്‍ബിര്‍ സിംഗ് രാജ്വല്‍, ദര്‍ശന്‍ പാല്‍, രാജേന്ദ്രര്‍ സിംഗ്, ഭൂട്ടാ സിംഗ്, ജോഗീന്ദ്രര്‍ സിംഗ് എന്നിവരും പ്രതിപ്പട്ടികയിൽ ഉണ്ട്.
ചെങ്കോട്ടയിലെ സംഘർഷത്തിനിടെ മരിച്ച ഉത്തരാഖണ്ഡ് സ്വദേശിയായ കര്‍ഷകനെതിരെയും എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്. പൊലീസ് വെടിവെപ്പിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്‌ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന വാദം ആവർത്തിക്കുകയാണ് ഡെൽഹി പോലീസ്.
Read also: ഡെൽഹിയിലെ അക്രമത്തിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റും; ജാവദേക്കർ